തുന്നല്‍ക്കാരന്‍

ആരോ
ആകാശത്താരോടോ
ഈറ
പിടിച്ച്
രാവിന്‍റെ കമ്പളം
വലിച്ച്
കീറിയത്
തുന്നന്നതിന്
നൂല്
കോര്‍ക്കുന്നുണ്ട്
ആരോ

പടച്ചോന്‍റെ സൂചി
പൊന്നു
കൊണ്ട്
ആയതിനാല്‍

മിന്നല്‍.

വൃത്തം

മനസ്സകം തപിക്കുന്നു
ഭോഗിക്കണം പക്ഷേ-
യെനിക്കെവിടുന്നു
കിട്ടുമെന്‍റെ മറുപകുതി.

നിഴലായി ഘ്രാണയന്ത്രം
തകര്‍ക്കുന്ന
ഗന്ധമായിട്ടൊരു
രൂപമില്ലാ രൂപം തെളിയുമ്പൊഴും,

നിഴലിന്‍റെ
പിന്നാമ്പുറത്തളങ്ങളില്‍
വെളിച്ചത്തിന്‍ ചിത്രമൊന്നുമിന്നു
സൂര്യന്‍ രചിപ്പീലല്ലോ.

കരളിനെയറുക്കുവാന്‍
കണ്ണുകുത്തിത്തുളക്കുവാന്‍
കഠിനമീ ശ്ലഥ ചിന്തയൊരുങ്ങുന്നേരം
കരിനിഴല്‍പ്പാടു നോക്കി
കറയറ്റ താണ്ധവത്തിനൊരുങ്ങട്ടെ ഞാന്‍

ചൂട്

അച്ചാച്ചന്‍ നട്ട മാവ്
വീട്ടു മുറ്റത്ത്
പുന്‍ചിരിക്കുമായിരുന്നു
മുറിച്ചു കളയാന്‍ വച്ചതിന്‍റെ
തലേന്ന്
അതിന്‍റെ പേടിച്ചുള്ള നിലവിളി
വീട്ടിലെല്ലാവരും കേട്ടതാണ്

നിനക്കതു പറഞ്ഞാല്‍ മനസ്സിലാവില്ല

അച്ചാച്ചന്‍ ഓടിച്ചിരുന്ന
സൈക്കിള്‍
ഓരോ രാത്രിയും
വിറകുപുരയുടെ
ചരിവില്‍
നിന്നുറങ്ങി
രാവിലേ അതിനെ തട്ടിയുണര്‍ത്തണമായിരുന്നു

അച്ചാച്ചന്‍ പണിയിച്ച
ഓടിട്ട വീട്ടില്‍
മഴയും മഞ്ഞും
വന്നു താമസിച്ചിരുന്നു
അലക്കാനിട്ട മുണ്ടും ബനിയനും
കുളത്തിലേക്കെടുക്കുമ്പോള്‍
വല്ലാതെ ഏങ്ങലടിച്ചിരുന്നു

നിനക്കിതും മനസ്സിലാവില്ല

അച്ചാച്ചന്‍റെ കണ്ണടക്കപ്പുറം
കണ്ണൊരുപാട് ആഴത്തിലായിരുന്നു
കണ്ണടയുവോളം
കണ്ട ദൂരമൊന്നാകെ
അതില്‍ നിഴലിച്ചിരുന്നു

ഒന്ന് നിനക്കു മനസ്സിലാകും

അച്ചാച്ചന്‍ മരിച്ചു പോയ ദിവസം മുതല്‍
മാവും
സൈക്കിളും
വീടും
കണ്ണടയും
കാണാതായി

ഇത്രയും
ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്
കണാരേട്ടന്‍
കീശയിലുണ്ടായിരുന്ന
പെന്‍ സിലെടുത്ത്
ചെവിയിലിട്ട് തിരിച്ചു
പിന്നെ പറഞ്ഞു എല്ലാറും കള്ളന്‍മാരാ...

O നാട്ടുഭാഷയില്‍ ചൂട് പിരാന്ത് വട്ട് എല്ലാം ഭ്രാന്തിനു പര്യായം

തിരുവള്ളൂര്‌

വടകരക്ക്
ഇപ്പോള്‍ ബസ്സുണ്ടോ
ആയഞ്ചേരിക്കുള്ള
ഗ്രീന്‍ സ്റ്റാര്‍ പോയോന്ന്
റോട്ടിലിറങ്ങി
നില്പുണ്ട് പീടികകള്‍

റോഡ്കിംഗ് രാവിലെയും
വീണ വൈകുന്നേരവും
പലവട്ടം പോയും വന്നും കഴിഞ്ഞു

അതിനിടെ
ഞങ്ങള്‍
സ്കൂളില്‍ പോയി
തെക്കു വടക്കു നടന്നു
ബാക്കിയുള്ളവര്‍
കുരുത്തക്കേടു പാസായി
പാസ്പൊട്ടെടുത്തു
ഗള്‍ഫില്‍ പോയി
പണക്കാരായി
തിരിച്ചെത്തി

മുഹമ്മദിന്‍റെ തുണിപ്പീടിക
ഫാഷന്‍ സ്പോട്ടായി
മൊയ്തീന്‍റെ അന്നാദിക്കട
സൂപ്പര്‍ മാര്‍ക്കറ്റായി

മുനീരിന്‍റെ
ചെരിപ്പു പീടിക
മാത്രമുണ്ട്
പടിക്കു പുറത്തുവച്ച
ചെരിപ്പു പോലെ
ആരും
തട്ടീവീഴ്ത്താതെ

ലത്തീഫിന്‍റെ
തുന്നല്‍ പ്പീടികയുമുണ്ട്
കൂട്ടിന്
ഓരോ
പെരുന്നാളിനും
ഉടുപ്പിടുവിച്ചു കൊണ്ട്,
-അവന്‍റെ
അളവു ബുക്കിലൂടെയാണ്
പെങ്ങളു പോലും
വളര്‍ന്നതും വയസ്സറിയിച്ചതും.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പൊയാലോ എന്നു നില്‍പ്പാണ്
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല ഇതു വരെ.

മഞ്ഞുകാലം ചെയ്യുന്നത്

പകലിനെ
ഒതുക്കു കല്ലുകള്‍
കുനിഞ്ഞു നിന്ന്
ചുമലേറ്റി
മുറ്റത്തെത്തിക്കുന്നു
വെയിലുണ്ട്
തോല്‍വി സമ്മതിച്ച്
പുറത്തു
മാറി നില്‍ക്കുന്നു
തണുപ്പ്
മറന്നതെന്തോ
എടുക്കനെന്ന മട്ടില്‍
ചൂടുകുപ്പായത്തിനകത്ത്
ചുറ്റിപ്പറ്റി നില്‍ക്കുന്നു...

ഒരിക്കല്‍

ബസ്റ്റാന്‍റില്‍
പാലക്കാട്ടേക്കുള്ള
വണ്ടികളുടെ മൂലയില്‍
ഒരു ശരീരം
കിടക്കുന്നതു കണ്ടു
ഉടുപ്പില്ലാതെ.

ഉളുപ്പില്ലാതെ
എന്ന്
തുണിക്കച്ചവടക്കാരന്‍
കൂട്ടുകാരന്‍.

വിളിച്ചപ്പോള്‍
ശവം
ഉറങ്ങാനും വിടില്ല
എന്നു തിരിഞ്ഞു കിടന്നു കളഞ്ഞു

സൂര്യ
മെഡിക്കല്‍സില്‍ നുന്നും
zeptole CR 400 പത്തെണ്ണം വങ്ങി
നാട്ടിലേക്കുള്ള ബസ്സ്
നോക്കുമ്പോള്‍
അയാള്‍ എഴുന്നേറ്റിരിക്കുന്നു
തൊട്ടടുത്തുണ്ട്
കല്യാണ്‍ കേന്ദ്രയിലേക്കുള്ള അനവധി കെട്ടുകള്‍

സാന്‍റ്‌ പേപ്പര്‍

പെങ്ങള്‍ക്ക്
കല്യാണം
നിശ്ചയിച്ചതോടെ

ചുമരുകളാകെ
വെള്ള
വലിപ്പിക്കുകയാണുപ്പ

വാതുക്കലെ
കട്ട്ള
ഉരച്ചു
വെളുപ്പിക്കുകയാണുമ്മ

ഓഫീസിലേക്കൊരുങ്ങുന്ന
എനിക്കും
കാണാം

തെളിഞ്ഞുവരുന്നുണ്ട്
കട്ട് ളപ്പടിയില്‍

മൂത്തപെങ്ങളുടെ
മൂക്ക്
പിഴിഞ്ഞ്
കോന്തലയിലും
ചുമരിലും
വിരല്‍ തുടച്ച
മൂക്കട്ടയുടെ ബാക്കി

പരമേശരനാശാരി
തട്ടിച്ച
മുഴക്കോലിന്‍റെ
വക്ക്

നട്ടുകാരുടെ
ഊരവേദനക്ക്
മൂത്തുമ്മ
കാച്ചിയ
തൈലങ്ങളുടെ
മണം

എളാപ്പ
കുവൈത്ത് ന്ന്
വന്നന്ന്
ചവച്ചു തുപ്പിയ
സ്റ്റിക്കര്‍മുട്ടായികളുടെ പശ

ഉപ്പാപ്പയെ
പുറത്തേക്കെടുക്കുമ്പൊള്‍
ഉമ്മാമയുതിര്‍ത്ത
നെടുവീര്‍പ്പുകളുടെ
കനം

ഉരക്കുകയാണുമ്മ
തെളിഞ്ഞു
മായുകയാണോരോന്ന്

തേപ്പുകാരുണ്ട്
ചോദിക്കുന്നു
സാന്‍റ്‌ പേപ്പറുണ്ടോ

അതു മാത്രം
ഓന്‍
മറന്നതെന്തെന്ന്
ഉമ്മ
ഉറക്കെ
ഉരച്ച് നോക്കുന്നുണ്ടെന്നെ

ഉരക്കടലാസ്
മതിയെങ്കില്‍
ഇതാന്ന്
സമാധാനിപ്പിക്കുന്നുണ്ടവരെ

തേപ്പുകാരുണ്ട്
ചിരിച്ച്
ഉമ്മാന്‍റെ കയ്യിലെ
സാന്‍റ്‌ പേപ്പര്‍
വാങ്ങി
ജനലുകളുരക്കുന്നു

വിള്ളല്‍

വലുതായിരുന്നു
വിള്ളല്‍
നടന്ന
വഴികളൊന്നാകെ
അതിലെ
പുറത്തെത്തി

കാലുരഞ്ഞ
കരിങ്കല്ല്
നായ ഓറ്റിയ
മൈല്‍ കുറ്റി
ഒരടയാളവും
ബാക്കി വച്ചില്ല വേദന

വരള്‍ച്ചയൊന്നും
ഉണ്ടായിരുന്നില്ല
എന്നിട്ടും
വിണ്ടു
ഇപ്പോഴൊരിത്തിരി
നടക്കനാവില്ല

കാര്യങ്ങളതു കൊണ്ട്
എളുപ്പമായി

മതിയാവോളം
ഈ ഇരിപ്പിരിക്കാം

ഇരുന്ന ഇരിപ്പില്‍
തീര്‍ക്കാം
കാലുമേറ്റി
നടക്കുന്നൊരാളെപ്പറ്റി
അയാളുടെ
പദ വിന്യാസങ്ങളെപ്പറ്റി
ഭൂമിയുടെ
വിള്ളലുകളെപ്പറ്റി
ഒരുപന്യാസം

കൂവലുകള്‍

സദസ്സില്‍
നിന്നുണ്ടായി
കൂവലുകള്‍.

കളകളാരവമുണ്ടായി

വാക്കുകള്‍ക്കവ
നല്‍കി
തൂവലുകള്‍.

കിളികളുണ്ടായി
ആശയങ്ങളുടെ ആകാശത്ത്.

തീര്‍ത്തും സ്വകാര്യം

രാവടുക്കുന്നേരം
കടുപ്പത്തില്‍
കനമുള്ള ശബ്ദത്തില്‍
മിന്നല്‍ വെളിച്ചത്തോടെയും
ഉള്ളില്‍ ഭയത്തോടെയും
പെയ്ത
ഒരു മഴ
ബി .എഡ് സെന്‍ററിനു പുറത്ത്
ഇപ്പോഴും
കെട്ടിക്കിടപ്പുണ്ട്

നമ്മള്‍ രണ്ട് പേരുമപ്പോള്‍
അവനെ നോക്കുകയും
അവളുടെ റിങ് ടോണ്‍
ശ്രദ്ധിക്കുകയുമായിരുന്നു

ഇപ്പൊഴും
റോഡ്
മുറിച്ച് കടന്നിട്ടില്ലാത്ത
ഒരു പ്രണയത്തിലേക്ക്
അന്നാണ്
ഞാനുയര്‍ത്തപ്പെട്ടത്

വട്ട്

അതെയതേ
മാങ്ങ മാത്രമേ തരൂ
എന്ന വാശി
മാവ് ഉപേക്ഷിക്കുകയും

അവളുടെ മടിയില്‍
ചുരുണ്ട് കിടന്നു
ഒരുച്ചക്ക്
പൂച്ചക്കുട്ടികള്‍
മുലയുണ്ണുകയും

ഒരു ഭാഷയിലും
തിരിച്ചറിയാനാവാത്ത
കുറേ വരികളുമായി
പേനകള്‍
കയ്യില്‍കിടന്ന് വിറക്കുകയും

റീഫില്ലര്‍ കുടയുമ്പോള്‍
മഷിക്കൊപ്പം,
എഴുതാനിരുന്ന വാക്കുകള്‍
തെറിച്ചു വീഴുകയും

കല്ലെടുക്കുന്ന
കുട്ടികളെ പിടിച്ച്
തുമ്പികള്‍
ആകാശത്തേക്ക് ഉയരുകയും

കിണറോ കുളമോ
ഒറ്റക്കൊരു തൊട്ടിവെള്ളം
തലയില്‍
കമിഴ്ത്തുകയും

ചെയ്യുക

നേരത്തേ പറഞ്ഞ
മാവ്
കുട്ടികള്‍
എറിഞ്ഞാലേ
കായ്ക്കൂ എന്നത് മറന്നതു പോലെ.

ഉത്തരം ഹസീന

മൊയ്തു മാഷായിരുന്നു 
ഞങ്ങളുടെ മലയാളം
അന്നുണ്ടായിരുന്നില്ല 
എളുപ്പമുള്ളതൊന്നും
തുടയില്‍ നീറ്റി 
കുന്നിയില്‍ ചുവന്നണ്
പുത്തനക്ഷരങ്ങള്‍ ഓരോന്ന് 
കൈവഴങ്ങിയത്.

അവരവരുടെ പേര്‌
ആഴി
ആകാശം
പൂമരം
പത്തായം
ഉല്‍സാഹം..
കേട്ടെഴുത്താണ് കടുപ്പം.

ആകാശത്തു വച്ചേ എന്‍റെ പായും ശായും
ഒട്ടിപ്പിടിച്ചിരിക്കും,
അന്നേരമാണ് അവളുടെ കണ്ണിമകള്‍
എനിക്ക് നേരെ വെട്ടാന്‍ തുടങ്ങുക.
കട്ടെഴുത്താണ് എളുപ്പം.

അവള്‍ക്കടി ഉറപ്പയാല്‍
അറിയാതെ എഴുന്നേറ്റു നിന്നുപോകും
ശ് എന്ന ഒച്ചയും
കൈവെള്ളയില്‍ മറ്റേ കൈകൊണ്ടുള്ള
അമര്‍ത്തിപ്പിടിത്തവും വന്നു പോകും 
മലയാളത്തിൽ ഒന്നും മറച്ചു പിടിക്കാനാകില്ല
അവളെ ആരൊക്കെയോ മറച്ചു പിടിച്ചു
പിന്നെ കാണാനായില്ല.

മോനെ
കൈ പിടിച്ച്
റോഡ് വക്കിലൂടെ
നടത്തിക്കുന്ന
മാഷിനെ ഇടക്ക് കണ്ടു.

മൊയ്തു മാഷ് മരിച്ചു
അനുശോചനത്തിനു പോയി,
അങ്ങാടിയില്‍ കൂടിയ യോഗത്തിനും നിന്നു.
അറിയാതെ പറഞ്ഞു പോയി
കുട്ടികളുടെ ഭാഷയില്‍
അക്ഷരങ്ങള്‍ക്കു പ്രത്യേകം സ്വരങ്ങളെന്ന പോലെ
വാക്കുകള്‍ക്കു അര്‍ത്ഥങ്ങളും മാഷറിഞ്ഞിരുന്നു.
അവനെപ്പറ്റി എന്നു കരുതിയാകണം
മാഷിന്‍റെ മോന്‍ വല്ലാതെ ചിരിച്ചു.

ഇന്നുമറിയില്ല
ആരാവും
മാഷെ മോന്‍മാഷായാല്‍
മാഷെന്തു വിളിക്കും മാഷേന്നു
ഹാജര്‍ പട്ടികയുടെ ബാക്കിലെഴുതിയത്..?

അടുക്കള

അടുക്കളയിലായിരിക്കുമ്പോള്‍
അവള്‍ക്ക്
ഉള്ളതിലുമധികം
കണ്ണുകള്‍ വേണം.

നിസ്സംഗമായി
അവളെത്തന്നെ
നോക്കി കിടക്കുന്ന
മീനിനെ
അരുമയോടെ അരിയാന്‍
തുടങ്ങുമ്പോഴായിരിക്കും
കല്ലു പെറുക്കി
വെടിപ്പാക്കി വച്ച അരിയില്‍
ഒരു ചരല്‍ പാടം തന്നെ മുളക്കുക.

വാരിക നോവലിലെ
പെണ്ണിന്‍റെ കഷ്ടത്തില്‍
കണ്ണ്തുടക്കുമ്പോഴേക്ക്
കറിക്കൂട്ട്
ഉപ്പേരിയില്‍ പോയി കിടക്കും.

അലമാരയിലെ
അടച്ച കുപ്പിയില്‍
എരിഞ്ഞു കിടക്കുന്നതിന്‍റെ
വിങ്ങലില്‍ നിന്നും
ഉപ്പു കലത്തിന്‍റെ
തുരസ്സിലേക്ക് പോകാമോ
എന്നു നോക്കും മുളകു പൊടി.

കടലിലേക്കു തന്നെ
മടങ്ങുന്നതിനെ കുറിച്ചാവും
ഉപ്പ് ആലോചിക്കുക.

തട്ടത്തിനടിയില്‍ നിന്നും
ഊര്‍ന്ന് ഒരിഴ മുടി
വെന്തു വരുന്ന
ചോറ്റിലേക്കു പതിയെ നടക്കും
അതിന്‍റെ പൂച്ച നടത്തം.

തടയാന്‍ നോക്കുമ്പോഴായിരിക്കും
നോവലിലെ വര്‍ഷ എന്ന പെണ്‍കുട്ടി
അവളുടെ കാമുകനോട്
രണ്ടു പുളിച്ച തെറി പറയുന്നത്.

ആകാശത്തു നിന്നോ
മറ്റോ പുറപ്പെട്ട
ആവേശത്തിന്‍റെ ഒരു തിര
തന്‍റെ ഉള്ളിലടിക്കുന്നുണ്ടെന്നു
കാപ്പിപ്പൊടി വീതനപ്പുറത്തു തൂവും.

അപ്പോള്‍ ടീവിയില്‍ ഉച്ചപ്പടം തുടങ്ങും
പോസ്റ്റുമേന്‍ ഡ്രാഫ്റ്റുമായി വരും
കുട്ടി ഉണര്‍ ന്നു കരയും
കരന്‍റു പോകും
പുറത്തൊരു മഴ പെയ്യും.

അടുക്കളത്തോട്ടത്തില്‍ നിന്ന്
മുരിങ്ങയും വെണ്ടക്കയും
സാമ്പാറിലേക്കു പോകുന്നതിന്‍റെ
കോലാഹലം ഉയരാന്‍ തുടങ്ങും.

അടുത്ത വീട്ടില്‍ നിന്നും
ഇതുപോലൊരു
അടുക്കള
കാറ്റില്‍ ഉടയാതെ
വന്നു തൊടുമ്പോള്‍
ഊറ്റാനെടുക്കും മുമ്പത്തെ
അവസാന വേവിലാകും അവൾ.

ഇന്‍റര്‍ ലോക്ക് കട്ട

ഓലപ്പുര
പൊളിച്ച്
വാര്‍പ്പിട്ടതറിയാതെ
ഇറയത്തു
കളിക്കാനായി
ആകാശത്തു നിന്നും
മുറ്റത്തേക്കു പോന്ന
ഒരു മഴത്തുള്ളിയാണു
ഞാന്‍.,

ഇന്റർ ലോക്ക്
കട്ടകളില്‍ വീണു
തൊലിയുരഞ്ഞു
പൊട്ടും മുമ്പേ
ഏതു പഴയ
കളിച്ചങ്ങാതിയാണെന്നെ
ഒന്നു കൈ പിടിച്ചു
തിരികെ
കൊണ്ടു പോകുക..?

കാണാനവില്ല

നിലത്തുണ്ട്
അഴിച്ചിട്ട
ഉടുപ്പുകളുടെ
മണം.
തൊട്ടു നോക്കാം
പിഞ്ഞിപ്പോയ
ഉറക്കങ്ങളുടെ ചുളിവ്.
കാണാനവില്ല സ്വപനത്തില്‍
വന്നു പോയ
കൂട്ടുകാരികളേയും
അവരുടെ
മിന്നുന്ന നോട്ടങ്ങളേയും

അടുത്തൂണ്‍

പരശുരാമന്‍
മഴു കൊണ്ട്
ഇ എം എസ്
ബാലറ്റ് കൊണ്ട്
നക്സലൈറ്റുകള്‍
ബുള്ളറ്റ് കൊണ്ട്
ഉണ്ടാക്കിയതു
പല കേരളം.

വെറും
മൌസ് കൊണ്ട്
അടുത്ത സീറ്റിലെ
കുഞ്ഞിക്കണ്ണനുണ്ടാക്കി
ഒരു കേരളം.

തൊട്ടപ്പുറത്തിരിക്കുന്ന
രാഘവന്‍
പറഞ്ഞു
അഞ്ചു വറ്ഷം
കൂടിക്കഴിഞ്ഞാല്‍
ഞാനും കേരളവും പെന്‍ഷനാവും.

-കേരളപ്പിറവി ദിനാശംസകള്‍

ഉമ്പാച്ചിയുടെ യാത്രകള്‍

ല്ഹിയില്‍ നിന്നു പുറപ്പെട്ട
ഡല്ഹി-ഹൌറ എക്സ്പ്റെസ്സ്
കല്കത്ത നഗരത്തിലേക്കു പ്രവേശിക്കുന്നു. ഇരുപത്തി നാലു മണിക്കൂര്‍
നേരത്തെ മടുത്തിരിപ്പിനും കാത്തിരിപ്പിനും ശേഷം കേരളത്തിന്ടേതു പോലൊരു
ഭൂ പ്രക്രുതി തെളിഞ്ഞു വന്നു.
മഴ പതുക്കെ തുള്ളിയിടാന്‍ തുടങ്ങി. നദികള്‍, പാലങ്ങള്‍, സൂര്യകാന്തി പാടങ്ങള്‍ കടുകു ക്രിഷിനിലങ്ങള്‍....കടന്നു പാഞ്ഞ വണ്ടി മഴയേറ്റു തണുത്തു വന്നു.
''പര്ദേസി....പര്ദേസി ജാനാ.....നഹീ,
മുജേ ചോട് കേ.........മുജേ ചോട് കേ''
എന്ന കമ്പാര്റ്റ്മെന്റുകള്‍ തോരും കയറിയിറങ്ങി ,
കവിളില്‍ മറുകുള്ള ബീഹാരി പെണ്‍ കൊടി പാടിയ പാട്ട് തോറ്ന്നു.
മുകളിലെ ബറ്ത്തില്‍ നിന്നു,
അവിടെ ഉണ്ടായിരുന്ന പ്രണയിനികളാരോ ഇട്ടേച്ചു പോയ
മുല്ലപ്പൂക്കളിലൊന്നു എന്ടെ തലയില്‍ വീണു,
മുത്തുവിന്ടെ മടിയിലേക്കു തൊഴിഞ്ഞു .അവനതു നിലത്തേക്കിട്ടു.
നാക്കില്‍ കാവ്യ ദേവത കുടിപാറ്പ്പുള്ള സഹയാത്രികന്‍
ബീഹാരി പറഞ്ഞു.
''ബാരിശ് സേ സ്വാഗത് ഹോ രഹീ ഹേ''
മഴ കൊണ്ടു നനച്ചു കല്കത്ത ഞങ്ങളെ വരവേറ്റു.

പനി (വാരാധ്യ മാധ്യമം 22-10 -2006)

ഉമ്മ വേവിച്ച
അത്താഴ വറ്റുരച്ച്
കിനാവിലൊട്ടിച്ചു വയ്ക്കാം
നീ വരച്ചു മാറ്റിയ കിനാവുകള്‍
നീ മുറിച്ചിട്ട കളര്‍ ഞരമ്പുകള്‍.


കാന്സര്‍ വാര്‍ഡില്‍ നിന്നും
ഇറങ്ങിയോടിയ ചുമയാകണം
നെറ്റിക്കണ്ണുള്ള രാത്രി വണ്ടിക്ക്
കോഴിക്കോട്ടു വന്നിറങ്ങിയത്,
റെയില്‍ വേ സ്റ്റേഷനില്‍ നിന്നു
ടൌണ്‍ ഹാളിനു പിറകിലേക്കു
നടക്കാനേയുള്ളൂ ദൂരം.


കഫം, ചോര
ഉച്ഛ്വാസ വായു
മുടിയിഴകള്‍, ചുളിവുകള്‍
നീ നിറമറ്പ്പിച്ചതു
കുഴിച്ചു മൂടപ്പെടും മുമ്പേ
ബാക്കിയായ ജീവിതച്ചൂടിന്ന്.

ഞാന്‍ പ്രാറ്ത്ഥിച്ചതു
മരിച്ചവന്ടെ മൂക്കിലെ
വെളുത്ത പഞ്ഞിക്കെട്ടു പൊലെ
കനമില്ലാതെ കൊണ്ടുപോകണേ
ജീവിതമേ മരണമേ....


(കോഴിക്കോട്ടെ ലളിത കലാ അക്കാദമിയില്‍ കെ.ഷരീഫിന്ടെ ചിത്ര പ്രദറ്ശനം കണ്ടതിനു ശേഷം)

പഞ്ഞം

മൊതലാളി
ചക്ക
മുയ്മന്‍ വിറ്റു
ചൊള
ഒറ്റയും തന്നില്ല
കുരു
മൊത്തനെ
കൊണ്ടോയി
കുഴിച്ചിടണം
കൂട്ടാന്‍ വെക്കണം
കരിയിലകള്ക്കും കാരണങ്ങള്ക്കും
ഒരിക്കലും
പഞ്ഞമില്ല
പിലാവിന്‍ ചുവട്ടില്‍

നിനക്ക്

ഒന്നമർത്തി
മൂളുക
അയഞ്ഞ ശ്വാസത്തില്‍
വിളിച്ചതാണു ഞാന്‍
കണ്ണാലൊന്നു തൊട്ടതാവാം
കൈവിരല്‍ തൊടുന്നതെങ്ങനെ
നീ ഇത്ര മേല്‍ ദൂരെയാകയാൽ.

പുല്ലു വിളി

പുല്ലേ പുല്ലേ
എന്നെന്നെ കളിയാക്കേണ്ട,
വെല്ലു വിളിച്ചെത്തും
കൊടുങ്കാറ്റിനെ വെല്ലാറുണ്ടെന്റെ
പൊടിപ്പുകള്‍
ഒടിയാറില്ലെന്റെ കൊടിക്കൂറകൾ.

ഉസ്താദിന്ടെ മഴക്കാലം

ഒരു പോലെയാണ്
നീലം മുക്കി
ഉണക്കാനിട്ട
വെള്ളത്തുണിയും
ആകാശവും.

ഇടക്കിടെ
നീല നിറമോടിയ
ദീറ്ഘ പടങ്ങള്‍.

നീട്ടി വിളിച്ച
പ്രാറ്ഥനയും
തിരി നീട്ടിയ റാന്തലും.

കടുപ്പത്തില്‍
കാറ്റടിക്കുമ്പോള്‍
പിടിച്ചു നില്ക്കാന്‍
ഒരുലാവല്‍.

പള്ളിമുറ്റത്തെ
കാലന്‍ കുടയും
മുകളിലെ മിനാരവും.

അടുത്ത മഴക്കും
ബാങ്കിനും മുന്നേ
നനവിറ്റി
ഉണങ്ങണം.

തണ്ണീരും
കണ്ണീരും
പെയ്തു
തന്നെ
കനം തീരണം

റൂഹ്

(ഉമ്മയെ പറ്റി 
മലക്കുൽ മൗത്ത് അസ്റാഈല്‍ പറഞ്ഞത്)

'ഒറ്റ വലിക്കു
നിറുത്താനാവില്ല
അവളുടെ നടത്തം.
പുലർച്ചക്ക്
സുജൂദിനു കുനിയുന്നേരം
മൂക്കുകുത്തിയാണു വീഴുക,

വെളുപ്പിനു
അകിടിന്റെ ചുവട്ടില്‍
പാലിന്റെ വെളുപ്പകും
ചിന്തിപ്പോകുന്നത്,

അടുക്കളയില്‍
ചിരാപ്പൂവിലോ
തീക്കൊള്ളിയിലോ
ചെന്നു വീണെന്നു വരും,

മീന്‍ കൂവലിനുള്ള
പാച്ചിലിനിടയില്‍
ചെരിപ്പിന്റെ വാറാകും
പൊട്ടിപ്പോകുന്നത്,

ഉമ്മറത്ത്
മുറത്തില്‍ നിന്ന്
തൂവിപ്പോകുന്നത്
മല്ലിയും മഞ്ഞളുമായിരിക്കും,

ഇത്ര കാലമായിട്ടും
എനിക്കൊതുക്കനാവുന്നില്ല
ഒരു പിടിത്തത്തിൽ,
ഇതൊന്നു പറയാന്‍
നിന്നു തരുന്നില്ല
ഒഴിഞ്ഞു കിട്ടുന്നുമില്ല'.

പ്രണയം

അയലില്‍
നിന്നഴിഞ്ഞു വീണ
ഒരു പുടവ
വെയിലേറ്റു

കിടക്കുകയായിരുന്നു.
അതു വഴി വന്ന
ഒരു മനസ്സ്
അകത്തു കയറി
വെയില്‍ കൊള്ളാതെ

നടന്നു പോയി,

തിരിച്ചു നടക്കാന്‍ തുടങ്ങിയാല്‍
അന്ധത പൊയി 
ഓരോന്നു കാണാന്‍ തുടങ്ങും പ്രണയം.

പൂ പിറ്റേന്ന്

പൂച്ചട്ടികള്‍
കൊണ്ടുണ്ടാക്കിയ
അവളുടെ വീട്.
ഇലകള്‍ ചേർത്തു തുന്നിയ
അവയുടെ ഉടുപ്പുകൾ,

പൂമ്പാറ്റകളുടെ
നിർത്താതെയുള്ള
പ്രേരണയകണം
അവളുടെ
മുറ്റത്തെ ചെടികളും
പൂവിട്ടു,
എന്റെ നോട്ടങ്ങള്‍
ഏറ്റേറ്റവളും
പുഷ്പിണിയായി പിറ്റേന്ന്.

കുളി

മരിച്ചു ചെന്നാല്‍
ഞാന്‍
പുഴ കാണണം
എന്നു പറയും,
പുഴമണലില്‍
അ എന്നെഴുതണം
എന്നു കരയും.
ബഹുഭാഷിയായ
ദൈവം
വെളിപ്പെട്ട്
പുഴക്കരക്കു
കൂട്ടും.

വെള്ളത്തിലിറങ്ങി
ഊളിയിട്ടു
ഞാന്‍
തിരിച്ചു പോരും.
കുളി കഴിയുന്നതും
കാത്തു
ദൈവം
കരക്കിരിക്കുന്നതു
കാണാന്‍
എന്തു രസമായിരിക്കും

ഒന്നുമില്ല

എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ഒന്നുമില്ല!

എന്നാലും?
കിണറ്റുവക്കില്‍ വളർന്ന

ചീരത്തഴപ്പിനു മറവില്‍
ഒരു പൂച്ച പതുങ്ങി പോകുന്നു.

മുറ്റത്തെത്തിയ

മുരിങ്ങ മരത്തിന്റെ
പൊടിക്കയ്യിലിരുന്നിട്ട്
ഒരു കാക്ക
എന്നെത്തന്നെ നോക്കുന്നു, 
വേറെ ഒന്നുമില്ല.

ചിരവ

അടുക്കള
വാതിലിന്ടെ
മറവില്‍ നിന്ന്
ചെവിക്കുപിടിച്ച്
ഇറക്കി
കാലിണകളില്‍
കൊണ്ടുനിറ്ത്തി
പൂ പോലുള്ള
മുഖമൊന്നു തടവും.
തല
ഉയറ്ത്തി
ഉമ്മയെ നോക്കും
തേങ്ങാമുറിയില്‍ നിന്ന്
പൂത്തൊഴിയുന്നതും
നോക്കി
നില്ക്കുകയാകും
അമ്മിയും അതിന്ടെ കുട്ടിയും

വൈവാഹികം

വാതിലിനു
പിറകിലെ
വള കിലുക്കം പോലെ
ഓറ്മ്മക്കപ്പുറത്ത്
ഒരനക്കം.

മറവിയില്‍
നിന്നും
രക്ഷപ്പെദുന്നതിന്
ഒടുത്തൊരുങ്ങി
പുറപ്പെടുകയാവണം
ആദ്യത്തെ പ്രണയം

ഉപ്പിലിട്ടത്


കടല്‍ കാണുമ്പോൾ
കരയിലിണ്ടാകും
ഉപ്പിലിട്ടതോരോന്ന്
മാങ്ങ
നെല്ലിക്ക
കൈതച്ചക്ക
കാരറ്റ്
ഏതിലും പ്രിയമൂറും
ഉമിനീരിന്
കപ്പലോടിക്കാം
വായിലപ്പോള്‍ നിറയും
ഒരു കടലെന്നവള്‍
ഭരണിയില്‍
ഉപ്പുവെള്ളം
പച്ചമുളക്
എരിവ്
ഒക്കെ കാത്തു നിൽക്കും
ഉന്തുവണ്ടിയുമായ്
കടലുമുണ്ടാകും
ഉപ്പിലിട്ടോട്ടെ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്..