കര്‍ക്കിടകം 

കറന്‍റു പോകാത്ത
രാവിലെകളില്‍
അമ്പലത്തില്‍ നിന്നും
രാമായണം കേട്ടിരുന്നു
അതിനൊപ്പം കേട്ടിരുന്നു
കാട്ടിലേക്ക് വിട്ടവള്‍ക്കും
കുഞ്ഞുങ്ങള്‍ക്കും നേരെ
മരങ്ങള്‍ കണ്‍മിഴിക്കുന്നതു പോലെ എന്തോ വേറെ...

മഴ തോര്‍ന്ന ഉച്ചകളില്‍
വിരുന്നുകാരാരോ
വരുന്ന വിവരത്തിന്
കാക്കയിരുന്നു കരഞ്ഞിരുന്നു
അതോടെ ഉണര്‍ന്നു വരുന്ന
ഏതോ പ്രലോഭനത്തിന്‍റെ
ദാഹം
ചുമരു ചാരി നില്‍ക്കുകയും
വിശപ്പ്
അടുപ്പൂതിയൂതി പുക കെട്ടുകയും ചെയ്തിരുന്നു
ഉച്ചക്കു
വിട്ടുവരുംവഴി
പാട വരമ്പിലെ
കൈതപ്പൂക്കള്‍ക്കും
കുളത്തിലും കുഴിയിലും
തിരിച്ചെത്തിയ പരല്‍ മീനുകള്‍ക്കും
വിശപ്പിനേയും ദാഹത്തേയും
ഇട്ടു കൊടുത്ത്
മോനിപ്പോള്‍ ഉണ്ണാന്‍ വരും
അതുവരെ ഒറ്റക്ക് ഉരുവിടും അവളവളുടെ രാമായണം.

3 comments:

  1. കര്‍ക്കിടകം 
    കഴിഞ്ഞു
    കാത്തുവെപ്പും 

    ReplyDelete
  2. മോശമായിട്ടില്ല.പക്ഷേ കവിക്കു മാത്രം മനസ്സിലാവുന്ന ചില സംഗതികള്‍ കവിതയില്‍ ഒളിച്ചു വെച്ചിട്ടുണ്ട്.അത് പിടിതരാത്തത് വായനക്കാരനെ അലോസരപ്പെടുത്തുന്നുണ്ടാവണം.

    ReplyDelete
  3. ഉംബാച്ചി കര്‍ക്കിടകം കഴിന്ഞ്ഞു.
    താങ്കള്‍ക്ക് ചിത്രകാരന്റെ ഓണാശംസകള്‍..!!

    ReplyDelete