കവിതയെഴുതുന്ന മുറി

കവിത
എങ്ങനെ ഉണ്ടാകുന്നു എന്ന്
നേരിട്ടു കാണാം
കവിതയെഴുത്തു മത്സരം
നടക്കുന്ന മുറിയില്‍

പേനകളുരയുന്ന
ശബ്ദം കേള്‍ക്കാം
കവിതകള്‍ വിളയുന്ന ഈ കാട്ടില്‍.

കവിതയെഴുതുവാനുള്ള ഏകാന്തത
ആരുമാവശ്യപ്പെടുന്നില്ല
അനുയോജ്യമായ വാക്കുകള്‍
വരാതെ
ആരെയും കളിപ്പിക്കുന്നില്ല

ആരും ക്ഷോഭിക്കുന്നില്ല
പ്രണയിക്കുന്നില്ല
സമരം ചെയ്യുന്നില്ല
ഒരേ ആയത്തില്‍ കുനിഞ്ഞ്
കണ്ണൂന്നി
വരികള്‍ കുറിക്കുന്നു
കവിതയെഴുതുന്ന ഈ കുട്ടികള്‍.

ഇടക്കിടെ ക്ലോക്കു നോക്കിയും
നീണ്ടു പോയ വരി
വെട്ടി നന്നാക്കിയും
ചില വാക്കുകള്‍ക്ക് പകരം
മറ്റെന്തെങ്കിലും
വെക്കാമോയെന്ന് ശ്രദ്ധിച്ചും.

അവരുടെ കവിതകള്‍
വിരിഞ്ഞുണര്‍ന്നതല്ല
അവയിലൊന്നു പോലും
വിപ്ലവം സ്വപ്നം കാണുന്നുണ്ടാവില്ല
ഒരു വിധി നിര്‍ണ്ണയത്തിന്റെ അപ്പുറം
അവയില്‍ മിക്കതും ജീവിക്കുക പോലുമില്ല.

പാവം കവിതകള്‍ എന്ന്
അവയെ വിളിച്ച്
കവിതയെഴുതുന്നവരെക്കുറിച്ചുള്ള
ഈ കവിത
അവസാനിപ്പിക്കാം

തളികയില്‍ വച്ച തല


ചൂഴ്ന്നെടുക്കപ്പെട്ട
കണ്ണുകളുടെ സ്ഥാനത്ത്
ബാക്കിയായ ശൂന്യത
ഭയം കൊണ്ട് സല്‍ക്കരിക്കുന്നു
ചുറ്റുമിരിക്കുന്നവരെ

ഇല്ലാത്ത കണ്ണുകളുടെ ഉറ്റുനോട്ടം
ചൂഴുന്നുണ്ട്
അവരുടെ ഇരിപ്പിനെ പോലും

തുറക്കപ്പെട്ട ആ ഗുഹയിലൂടെ
ഓര്‍മ്മകളിലേക്ക് പോകാമോ എന്ന്
തുറിച്ചു നോക്കിയിരിക്കുന്നു പ്രായമായൊരാള്‍
അയാളിലുണ്ട്
ആടുകളുമായി അലഞ്ഞ ഒരു കുട്ടിക്കാലം

വിളിക്കപ്പെട്ടവരില്‍
ഏറ്റവും സന്തുഷ്ടനെന്ന് തോന്നിക്കുന്ന
അഫ്ഗാനി
മൈനുകള്‍ വിതറിയ താഴ്വാരത്തില്‍
ആടിനെ മേക്കാന്‍ പോകുന്ന
മകളെ ഓര്‍ത്തു കഴിഞ്ഞു ഒരു നിമിഷം

മരിച്ചു കിടക്കുമ്പോള്‍ മാത്രം ആടുകള്‍
ആകാശം കാണുന്നു
എന്ന പഴമൊഴിയുടെ മരുഭൂ താണ്ടി
ആഥിതേയന്‍ അറബി
ചോരതൂവി കിടക്കുമ്പോള്‍ മാത്രം കണ്ട
ആകാശത്തിന്റെ വെണ്മയില്‍
അതിനു മരണം
രസകരമായിരിക്കണം എന്ന് പ്രോത്സാഹിപ്പിച്ചു

ആട്ടിന്‍കൂടു പോലുള്ള
വീട്ടില്‍ പച്ചിലയും പകല്‍ വെലിച്ചവുമില്ലാതെ
വളര്‍ന്നതിന്റെ കൊതിയിലും
പണിക്കാരന്‍ സോമാലി
വെള്ള നഖമുള്ള കറുത്തകൈകള്‍
കടല്‍ജീവികളിലേക്ക് മാത്രം കൊണ്ടു പോയി

ഇലപ്പച്ചകള്‍ നിറവും
ഇളങ്കാറ്റുകള്‍ സ്വരവും കൊടുത്ത
വീട്ടിലെ ആടിന്‍റെ അലച്ചിലുകളെ ഓര്‍ത്തപ്പോള്‍
കണ്ണു നിറഞ്ഞു മലബാരിക്ക്
ആടുകള്‍ക്കു പിറകെ
ആട്ടിന്‍‌കുട്ടികളേക്കാളുമടുപ്പത്തില്‍
ഓടിച്ചാടുന്ന കുട്ടികള്‍
സ്വന്തം മക്കളേക്കാളരുമയോടെ
ആടിനെ പോറ്റുന്ന ഉമ്മ
വീടതിന്‍റെ മുറ്റവും തൊടിയുമടക്കം
വിരുന്നു മുറിയില്‍ വന്നു അയാള്‍ക്ക്

മരണാനന്തര ബഹുമതി കിട്ടിയ
ഒരാളുടെ മൃതദേഹം കണക്ക്
ആ തല തളികയില്‍ തന്നെ
എല്ലാവരുടേയും ആദരമേറ്റ് കിടന്നു

ആലോചിക്കുന്ന കുറേ പേര്‍ക്കിടയില്‍
എങ്ങനെ തിരക്കു കൂട്ടുമെന്ന്
അറബി അക്ഷമയെ
തന്നിലൊതുക്കികൊണ്ടിരുന്നു

ഒപ്പം അതേ ആടിന്റെ
കൈകാലുകളും ചണ്ണയും കുറകുകളും
കടിച്ചു വലിച്ച ആര്‍ത്തികള്‍ നന്ദിയോടെ
മാപ്പിരക്കുകയാണ്
ചൂഴ്ന്നെടുക്കപ്പെട്ടാലും
വെന്തഴിഞ്ഞാലും
ഒഴിയാത്ത തീഷ്ണതയോടെ
നോട്ടം തുടരുന്ന കണ്ണുകള്‍ക്കു നേരെ
എങ്ങനെ കൈപൊങ്ങുമെന്ന്...

കണ്ണുകളില്‍ നിന്ന്
ഊരിപ്പോന്നതിന്‍റെ സ്ന്തോഷത്തിലെന്ന്
തോന്നിക്കും
വിരികള്‍ നീക്കിയ ജാനാലക്കു പുറത്ത്
വിശന്ന മെലിഞ്ഞ ആകാശം.

യുദ്ധവും സമാധാനവും

എപ്പോള്‍
പൊട്ടിപ്പുറപ്പെട്ടു എന്ന് ചോദിച്ചാല്‍ മതി
ദിവസങ്ങളായി സമാധാനം
തകര്‍ന്നുകിടപ്പായിരുന്നു കിടക്കകള്‍
ഉറക്കാത്ത കാലുകളില്‍
ഉറക്കം കിട്ടാതുള്ള അലച്ചിലുകളായിരുന്നു
മണിക്കൂറുകളൊക്കെയും

കുളിമുറിയില്‍ വല്ലതും
പാലിക്കപ്പെടാതെ കിടപ്പുണ്ടോ
അടുക്കളയില്‍ പാകം വരാതെയിരിപ്പുണ്ടോ
അങ്ങാടിയില്‍ നിന്ന്
കൂടെ വരാതെ നില്‍പ്പുണ്ടോ
എന്നൊക്കെയുള്ള
ഗൂഢമായ അന്വേഷണങ്ങള്‍ തുടങ്ങിയിട്ട്
നാളേറെയായിരുന്നു

കരയില്‍ നിന്നും കരയിലേക്ക്
ശകാരങ്ങള്‍ തൊടുത്ത്
ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തായിരുന്നു തുടക്കം
നേരം വെളുത്തിരുന്നു
കുട്ടികള്‍ ഒഴിവു ദിവസത്തെ
കലികളിലേക്കിറങ്ങിയിരുന്നു

മുള്ളുവേലികളെക്കുറിച്ച്
മുള്ളുമ്പഴത്തിന്റെ അത്ര മാത്രം
ആലോചനയുള്ളവരായിരുന്നു കുട്ടികള്‍
വിമാനങ്ങള്‍
ചിറകനക്കാതെ പറക്കുന്ന
മറ്റൊരു പക്ഷി മാത്രം അവര്‍ക്ക്
യുദ്ധം അവരുടെ കളിസ്ഥലങ്ങളിലില്ല
തണലുകളില്‍ നിന്നും മടക്കി വിളിക്കുന്നില്ല

മുറ്റത്തു വന്നുവീണ പത്രം, പാല്
അതിനും മുന്നെ വീണ പഴുത്തിലകള്‍
ചപ്പുകളൊക്കെ അവിടത്തന്നെ കിടന്നു
യുദ്ധം ഉണ്ടാവും
എന്ന തോന്നലു തന്നെ എല്ലാ പതിവുകളേയും തെറ്റിക്കുന്നു
യുദ്ധം എല്ലാത്തിനേയും തൂത്തുകളയും
എന്ന കരുതലില്‍ ഒരു വിശ്രമം തരപ്പെടുത്തുന്നൂ മടി

വിളിക്കാതെ വന്നതിന്‍റെ
സങ്കോചമൊന്നുമുണ്ടായിരുന്നില്ല
യുദ്ധത്തിന്
അത്ചോദിക്കാതെ തന്നെ
അകത്തും കയറി
ഒരിടത്തും ഇരുന്നില്ല
കുട്ടികള്‍ പുറത്താണല്ലോ എന്ന് കണ്ട്
അവര്‍ കുറുമ്പു കാട്ടുമ്പോള്‍
ചെയ്യുന്നതൊക്കെ ചെയ്തു

പഴയതും പുതിയതുമായ
ആയുധങ്ങള്‍ എടുത്തു കൊടുത്തു
മുമ്പുപയോഗിച്ചവ
പിന്നെയും പ്രയോഗിക്കപ്പെട്ടു
വാരിവലിച്ചിട്ടൂ മുമ്പ് കഴിഞ്ഞവ

ഇതു വരെ ഒരു കാറ്റും
ഉച്ചരിച്ചു കേള്‍പ്പിച്ചിട്ടില്ലാത്ത
ചില ശബ്ദങ്ങള്‍ വന്നു
ഒരു വെളിച്ചവും
വെളിപ്പെടുത്തിത്തരാത്ത
കാഴ്ചകള്‍ വന്നു

അപ്പോള്‍ കുട്ടികള്‍ കളി നിര്‍ത്തി വന്നു
അവര്‍ വാവിട്ടുകരയാന്‍ തുടങ്ങി
കഴുകാതെ കിടന്ന പാത്രങ്ങള്‍ നിലത്തു വീണു നുറുങ്ങി
തുറക്കാതിട്ട കോഴിക്കൂട്ടില്‍ നിന്ന്
വറ്റും വെള്ളവുമില്ലാതെ
പൂവനും പിടയും കൊത്തു കൂടുന്ന ശബ്ദം
പുറത്തെത്തി പാഞ്ഞു നടന്നു

യുദ്ധം രണ്ടു പേര്‍ക്കിടയില്‍ സംഭവിക്കുന്നതല്ല
യുദ്ധത്തിലെത്തുന്നതോടെ
രണ്ടു പേര്‍ രണ്ടു രാജ്യങ്ങളായി മാറുന്നു
അടുക്കളത്തിണ്ണയും
കോലായിലെ ചാരുകസേരയും
അക്ഷമയുടെ തലസ്ഥാനങ്ങളായി വര്‍ത്തിക്കുന്നു
ആ രാജ്യത്തെ പ്രജകളൊക്കെയും
പട്ടിണി ശീലിച്ചും
പുറത്തിറങ്ങാതെയും
യുദ്ധച്ചെലവു വഹിക്കുന്നു

യുദ്ധം
അവസാനിപ്പിക്കാതെ പറ്റില്ല
അതില്‍ പൊരുതുന്നവര്‍ക്ക്
പുറമെ മൂടിവെക്കപ്പെടുന്ന വിശപ്പ്
യുദ്ധത്തില്‍ നിന്നവരെ പുറത്താക്കും
അതിന്റെ നേരമായാല്‍

അപ്പോള്‍ പിന്നെ
ശത്രു രാജ്യത്തിന്റെ
രാജ കുമാരനെ ഗര്‍ഭം ധരിക്കാതെ പറ്റില്ല
അതില്‍ ജയിച്ചവള്‍ക്ക്.

രാത്രിയിലെ നഗരപാതകള്‍

അവ
നിറഞ്ഞൊഴുകും തോടുകള്‍
അലകളില്‍
മടക്കിവെച്ചത്
വെളിച്ചത്തിന്റെ പൊട്ടുകള്‍
അകങ്ങളില്‍ ഇമപൂട്ടാന്‍ മറന്നു നിദ്രകള്‍

വെളിച്ചത്തിനെയും ഇരുട്ടിനെയും
തരം തിരിച്ചെടുത്ത്
ഒഴുകുന്നുണ്ട് പല വേഗങ്ങളില്‍
ഒരേ ധൃതികള്‍
ചുഴികളില്‍ മുട്ടിത്തിരിഞ്ഞും
തടവുകളില്‍ തട്ടിയും
നിന്നും

പരല്‍മീനുകളുണ്ട്
ശ്വാസമയക്കാന്‍ പാടുപെട്ട്
ഒഴുക്കിനെതിരെ തുഴ കുത്തി
വലിയ വാകളില്‍ നിന്നൊഴിഞ്ഞ്
കുഴഞ്ഞ്
ഇടക്ക് കരക്കു നോക്കുന്നു

അവസാനത്തെ ബസ്സിനു
വന്നിറങ്ങിയ
രണ്ടുമൂന്ന് സ്വര്‍ണ്ണമത്സ്യങ്ങള്‍‌
കരയിലേക്കു ചൂണ്ടയിട്ട്
വാലിളക്കി നടക്കുന്നു
അവയ്ക്കു പിറകേ
പകല് പഴുപ്പിച്ച കണ്ണുകള്‍

മുങ്ങിത്താഴുന്നു ചിലത്
ഒഴുകി നീങ്ങാന്‍ കെല്പില്ലാതെ
മരത്തില്‍ നിന്നോ മാളത്തില്‍ നിന്നോ
വന്നുവീണവ

കലങ്ങിമറിയുമ്പോള്‍ വീശാം എന്ന്
വല നിവര്‍ക്കുന്നുണ്ട്
കരയിലൊട്ടു വിശപ്പുകള്‍

വേഗം ഒഴുകിപ്പോട്ടേ എന്നോര്‍ത്താവാം
ബാറില്‍നിന്നിറങ്ങിയ
ഛര്‍ദ്ദി
ഇരുട്ടിന്റെ അരികുപറ്റി
തല കുമ്പിട്ടിരുന്നു രാകുന്നു തൊണ്ട

ആകാശം കുടഞ്ഞ ജലം പോലെ
ഒഴുകിയും വറ്റിയും
മായുകയാണ്
രാത്രിയിലെ പാതകള്‍

രാത്രി കറുക്കുംതോറും
അരികിലേക്ക് കയറിക്കയറി
ഒഴുക്കുമുണ്ട്
നേര്‍ത്തു നേര്‍ത്തു വരുന്നു

മരപ്പാലത്തില്‍ നിന്ന്
തോട്ടിലേക്കെന്ന പോലെ
കാലു തെന്നുമെന്ന് ഭയന്ന്
മുറിച്ചുകടക്കണം ഈ ഒഴുക്ക്

എത്ര നീന്തിയിട്ടും അക്കരെ കാണാത്ത
ജീവിതത്തിന്റെ വിസ്താരമുണ്ട്
ചിലപ്പോള്‍
രാത്രിയിലെ നഗരപാതകള്‍ക്ക്

രാത്രി
അര്‍ധ രാത്രിയും
അന്ത്യരാത്രിയുമായി
നഗരം
ഉറക്കവും പാതിയുണര്‍ച്ചയുമായി
പുലരുമ്പോഴേക്കും
പതിവു പോലെ
വറ്റിയും വരണ്ടും
പാതകള്‍
പാതകള്‍ തന്നെയാവുകയാണ്

നഗരത്തിലെ മരങ്ങള്‍

നഗരത്തിലെ മരങ്ങളാണു
ഫ്ലാറ്റുകളെന്ന്
കൂട്ടുകാരി പറഞ്ഞ ശേഷമാണ്
മുടങ്ങാതെ
നിരീക്ഷിക്കാന്‍ തുടങ്ങിയത്

അതെ,
ആദ്യം ആഴത്തില്‍
കുഴിക്കണം

വെള്ളമൊഴിക്കണം
തളിരില്‍
വെയിലു തട്ടാതെ മറപിടിക്കണം

കരുതലോടെ
പോറ്റിയില്ലെങ്കില്‍
ഉണങ്ങിയടരുകയോ
കൂമ്പിലേ വാടുകയോ ചെയ്യാം

ഏറ്റവുമൊടുക്കം
രണ്ടുമൊന്നെന്ന പോലെ

ചില്ലകളില്‍
ബഹളങ്ങളോടെ
വന്നു രാപാര്‍ക്കുന്നു
പലതരം നിശ്ശബ്ദതകള്‍

മുറിച്ചു വില്‍ക്കാന്‍
തക്കം
പാര്‍ത്തു നടക്കുന്നു
മഴുമുനകളേറെ ചുറ്റിലും.

പരമപൂജ്യമേ...



പൂജ്യമേ
വട്ടപ്പൂജ്യമേ...

ഒന്നാംതരം
തൊട്ടിന്നേ വരെ
ഇക്കാല‍മൊക്കെയും
ചുട്ട തല്ലും
പരനിന്ദയും മാനഹാനിയും
എനിക്കു വാങ്ങിത്തന്ന
നീ തന്നെയല്ലേ

എന്‍റെ ഗുരുവിന്
ഇക്കണ്ട കാണിക്കകളൊക്കെയും
കാണായ ശിഷ്യ സമ്പത്തുക്കളെത്രയും
വന്നു ചേരാനും കാരണമായത്...

ഒന്നും
ഒന്നും കൂട്ടിയാല്‍
ഒന്നുമാവില്ലെന്നുത്തരം
എത്ര മിഠായികളെന്നതിന്
ആറു കുട്ടികളുള്ള
ഞങ്ങളുടെ വീട്ടിലെ
സത്യം പറഞ്ഞതിന്ന്
അന്നത്തെ കണക്കുപിരീഡില്‍
തുടങ്ങിയതാണല്ലോ നീയിത്...

നിനക്കെന്നോടെന്താ
ഇത്രകാലം
കിഴിച്ചിട്ടും തീരാത്ത പക...

പരമപൂജ്യമേ
നീന്നെ
പേരു ചൊല്ലി വിളിക്കുന്ന
ഈ കേഴലു കേട്ടിട്ടാണെങ്കിലങ്ങനെ
എന്‍റെ ഗണിതങ്ങളെ
ശതഗുണീഭവിപ്പിക്കണേ
ഇനിയെങ്കിലും...

പൂജ്യമേ
പൂജ്യ വട്ടമേ...

ഖിയാമം

മുറിച്ചുമാറ്റപ്പെട്ട
സുഖാനുഭവങ്ങളെ ചൊല്ലി
പതിവായി
പരിഭവപ്പെടാറുള്ള
അഗ്രചര്‍മ്മം
അന്നാദ്യമായി
അതിനോട്
സഹതപിച്ചു കൊണ്ട്
കൃതജ്ഞത രേഖപ്പെടുത്തും,

പാപങ്ങളിലേക്കുള്ള
പ്രവേശങ്ങളില്‍
നിന്ന്
ചെറുപ്പത്തിലേ
മാറ്റി നിര്‍ത്തിയതിന്...

കഷണ്ടി

പണവും
പത്രാസും കൂടി
കൂടിവരുന്നേരത്ത്
തലയിലെഴുത്തിനുള്ള
സ്ഥലം
മതിയാകാതെ വരും
ദൈവത്തിന്,
പുതിയ
ഒഴിവിടങ്ങള്‍
കാഴ്ചവെക്കുമന്നേരം
ശിരസ്സ്


നിന്‍റെ
തലയില്‍ വരഞ്ഞ
കൊള്ളി കൊണ്ടൊന്ന്
ഞങ്ങളുടെ മാവിലെങ്കിലും
എറിഞ്ഞിരുന്നെങ്കില്‍
ദൈവം
എന്ന്
അസൂയപ്പെടും
ഇട തൂര്‍ന്ന മുടിയുള്ള
മരത്തലയന്‍മാര്‍
പേനോ താരനോ നോക്കി
വിരല്‍ നടത്തി
തലയില്‍ വല്ലതും
സ്വയമെഴുതിക്കൊണ്ട്...

2008

രണ്ടും രണ്ടു പൂജ്യവും എട്ടുമൊരു വരിയില്‍
വേറെ നിറമുള്ള നൂലിനാല്‍ തുന്നിയൊരു
ടീ ഷര്‍ട്ടുണ്ട്
പോയ വര്‍ഷം ഇടക്കിടെയിട്ടത്

അലക്കുമ്പോഴോരോ വട്ടവും
രണ്ടായിരത്തെട്ടിന്‍റെ
നൂലോരോന്ന് പിഞ്ഞിപ്പോയി

കടല്‍ ജലം വാറ്റിയ
കുളിനീരു പിടിക്കാതെ
മുടി കൊഴിഞ്ഞു തല മൊട്ടയാകുന്നതു പോലെ

ദൈന്യം
തളിരിട്ടു
കണ്ണുകള്‍ നിറം കെടുന്നതു പോലെ

ചോര പെയ്തു പെയ്തൊടുങ്ങുന്ന
പുതു വര്‍ഷത്തിന്‍ തുടര്‍ രാവുകളോരോന്നും
കാക്കയായ് ശ്രാദ്ധമുണ്ണാന്‍ വരുന്നതു പോലെ

പാഴില വീണ്
മരം പടം പൊഴിക്കുന്നത് പോലെ

അതിലൊരു കിളി വന്നു
പിന്നെയും
കൂടു കൂട്ടുന്നതു പോലെ

എല്ലാരും പറയും
കണക്കിന്
പുത്തനാമൊരു സ്വപ്നം...