നോമ്പരം



നോമ്പ്‌ നിയ്യത്തു ചൊല്ലി
വാമൊഴിയുന്നത്‌ കാതിനെപ്പോലും
കേള്‍പ്പിക്കാതെ

ഇക്കൊല്ലത്തെ
റമദാന്‍ മാസത്തിലെ
നാളത്തെ നോമ്പിനെ
അല്ലാഹുത്തആലാക്ക്‌ വേണ്ടി
നോറ്റു വീട്ടുവാന്‍ കരുതി ഉറപ്പിച്ചു

അരിയിട്ടോ
അത്താഴത്തിനാരാ വിളിക്കുക
ഉമ്മാമ ചോദിച്ചു

മാസം കണ്ടോ അതിന്‌
ഉപ്പാപ്പ

ഒരു പ്രത്യേക അറിയിപ്പ്
റേഡിയോ തുടങ്ങി
കുറേ നിശ്ശബ്ദതകള്‍ അത് കാതു കൂര്‍പ്പിച്ചു കേട്ടു
റംസാന്‍ മാസപ്പീറവി കണ്ടതായി
ഇതുവരേ വിവരമൊന്നും ലഭിച്ചിട്ടില്ല
അടുത്ത അറിയിപ്പ്
അതൊന്ന്‌ പൂട്ടുന്നുണ്ടോ
ബാങ്ക്‌ കൊടുത്താല്‍ കേള്‍ക്കില്ല
ഉപ്പാപ്പ
അതിനെ ബാക്കി പറയാനയച്ചില്ല

പൂട്ടുന്ന സമയം
റേഡിയോയില്‍ ഖാന്‍ കാവിലിന്‍റെ നാടകം
തുടങ്ങി
ബാങ്ക്‌ കൊടുക്കുന്നതു വരേ
നാടകം കാത്തു നില്‍ക്കില്ലെന്ന്‌
അടുക്കള അക്ഷമ കൂട്ടി
റേഡിയോ കോലായീന്ന്‌
പതുക്കേ അകത്തേക്ക്‌ കയറി

ഒരു പ്രത്യേക അറിയിപ്പ്‌
മാസപ്പിറവി കണ്ടതായി
വിവരം ലഭിച്ചതിനാല്‍
നാളെ റമദാന്‍ ഒന്നായി
ഖാദിമാര്‍ ഉറപ്പിച്ചെന്ന്‌
അകത്തു നിന്ന് റേഡിയോ പറഞ്ഞു


മാസം കണ്ടു കൂയ്‌
അക്കുഡേറ്റ്‌ അടുത്ത രാജ്യത്തേക്ക്‌
ആളെ കടത്തുന്ന തുളയില്‍
ഒരു ചൂട്ട്‌ മിന്നി

നോമ്പു നോറ്റാല്‍
പെരുന്നാളു കിട്ടുമെന്ന്‌
ഉപ്പാപ്പ പറഞ്ഞു

നോമ്പെടുക്കുമെന്ന്‌
കുട്ടികള്‍ കരഞ്ഞു
വിശപ്പില്ലാത്ത
ക്ഷമയായതിനെ നാമകരണം
ചെയ്യുമവര്‍ നാളെ

o
മുഴുവന്‍ കണ്ടു കഴിഞ്ഞാല്‍
തീര്‍ന്നു പോകുമല്ലോ എന്ന്‌ കരുതീട്ട്‌
പിറ്റേന്നു മുതല്‍
ആകാശം നിലാവിനെ
കുറേശ്ശെയായി പുറത്തു കാണിച്ചു

*നോമ്പരം എന്ന ടൈറ്റിലിന് നോവലിസ്റ്റ് ഹഫ്സ എന്ന ഹാശിമിക്കയോട് കടപ്പാട്

മരങ്ങളില്‍ വെളുത്ത ദളിതന്‍


ഇപ്പോള്‍ വേണമെങ്കില്‍
വേരില്‍ കായ്‌ച്ചു കാണിക്കാമെന്ന്‌
ബലം പിടിച്ചു നില്‍ക്കുന്ന പ്ലാവിനും

ഒടിഞ്ഞ കൈകളില്‍
കാറ്റു തട്ടുമ്പോള്‍
പതുക്കേ ഞരങ്ങുന്ന വാഴത്തഴപ്പുകള്‍ക്കും

ഇടയില്‍

വെളുത്ത്‌ കൊലുന്നനെ
ഭൂപരിഷ്‌കരണത്തില്‍ കിട്ടിയ
കുടികിടപ്പില്‍ മരങ്ങളുടെ കൂട്ടത്തിലങ്ങനെ

തണ്ടും തടിയുമില്ല
കണ്ണുപൊത്തിക്കളിക്കുന്ന കുട്ടികളെപ്പോലും
മറച്ചുപിടിച്ചിട്ടില്ലിതേവരേ
അഭയത്തിനു വന്നവരും
ഭയന്നോടിയവരുമായാരും
ഒളിച്ചുകഴിഞ്ഞതിന്‍റെ വിപ്ലവ സ്‌മൃതികളേയില്ല
ആത്മകഥയായാകെക്കൂടി
കറിവെക്കുന്നതിനിലകള്‍ മുഴുവന്‍
പാവങ്ങള്‍ക്കു നല്‍കിയ ദാനം മാത്രം

ഒരുറപ്പുമില്ല
പൊട്ടിവീഴുമോ തട്ടി,
തൊട്ടരികിലെ ചെറുചെടികള്‍ക്കു പോലുമില്ല
ഒഴിഞ്ഞു നില്‍ക്കാനൊരു തോന്നല്‍
ആടിയുലയുമ്പോള്‍ കാറ്റില്‍

മുമ്പു പടക്കുപോയതിന്‍
പ്രതാപമറിയിച്ചാവണം
ശോഷിച്ച കൈകളില്‍
വാളു തൂക്കിയിട്ടുള്ള ഈ നില്‍പ്പ്‌
ആണ്ടിലൊരിക്കല്‍
അധികം ചൂച്ചമയങ്ങളൊന്നും
പുറമേക്കില്ലാതെ

കാര്‍ഷിക സര്‍വ്വകലാ ശാലയില്‍
പൊടിച്ച
ചെടിമുരിങ്ങയല്ല
മിറ്റക്കൊള്ളിലെ വെറും മുരിങ്ങ.