മ്യാവൂ വാദി


പഴഞ്ചൊല്ലുകളെ അതിജീവിക്കുക
പൂച്ചകൾക്കും ദുഷ്ക്കരം തന്നെ
അടച്ചിട്ട മുറിയിൽ തല്ലരുതെന്നതു വെറുതേ,
പുറത്ത് കതകിൽ നഖമുരസി
അതിന്റെ ഇണ 
വിരഹത്തിന്റെ കടമ്പ ചാടിക്കടക്കാൻ ശ്രമിച്ചു
അത്രമാത്രം
ഏതു വീഴ്ചയിലും പൂച്ച നാലുകാലിൽ
എന്നതും മാധ്യമസൃഷ്ടി
ആദ്യ പ്രഹരത്തിൽ തന്നെ
ചത്തുമലച്ചു
ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നെങ്കിൽ
നിന്നെ ഞാൻ എന്നൊരു നോട്ടത്തോടെ
കണ്ണുകൾ തുറന്ന് പിടിച്ച്
ചത്തിട്ടും അതിന്റെ നാട്യം
ചതിക്കൂട്ടിൽ വീണ നരിയെന്ന്, സാധു.

കുട്ടികൾ കണ്ട് ഭയക്കാതിരിക്കാൻ
ചാക്കിൽ കെട്ടി പുഴയിലേക്കെറിഞ്ഞു

അതിനെ ചാക്കിലാക്കി
ഈ വീട്ടിലേക്ക് കൊണ്ടുവന്നത്
നരിയെന്ന് പറഞ്ഞു വിശ്വസിപ്പിച്ചത്
പരാക്രമങ്ങളിൽ കണ്ണിറുക്കിയത്

ഇപ്പോൾ ഒരു ചാക്കു കെട്ടിൽ പാവം
അധികം ജലമില്ലാത്ത ഒരൊഴുക്കിന്റെ മുതുകിൽ
തുള്ളിക്കളിച്ച് കൊണ്ട് അതിന്റെ ശവം
ദൂരെ മുഴങ്ങുന്ന അപായത്തിന്റെ സൈറൺ
അതിന്റെ കരച്ചിൽ
കാലിൽ തൊട്ടുരുമ്മി
ഉള്ളിലേക്കരിച്ച് കയറി എന്റെ ഭയം.

കാവ്യപൂർവ്വം

"ഒപ്പര"ത്തിലെ കുറേ കവിതകൾ
പുസ്തകരൂപം നേടി
മറ്റൊരു ജീവിതം തുടങ്ങിയതറിഞ്ഞിരിക്കുമല്ലോ,
യു.എ.ഇയിലുള്ള കൂട്ടുകാർക്കെങ്കിലും
പുസ്തകം നേരിൽ നൽകാനാകും.
എത്തിച്ചേരുന്നതിനുള്ള വഴി പറഞ്ഞാൽ
"തിരുവള്ളൂരി"നെ അങ്ങോട്ടയക്കാം,
കൂടെ പറ്റിയാൽ ഞാനും വരാം.
വിളിക്കുമല്ലോ, എഴുതുമല്ലോ,
കാവ്യ പൂർവ്വം ഉമ്പാച്ചി.