കാറ്റത്തും മഴയത്തും

പുഴക്കരയില്‍ വീടുവച്ച
മാവിനോട്
കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ക്കൊപ്പം കാറ്റിൽ വന്ന
പൂമ്പൊടി
നീ എത്ര ഭാഗ്യവതി
എന്ന് അസൂയപ്പെട്ടു കൊണ്ടിരുന്നു

മഴ കോരിയൊഴിച്ച
വെള്ളമടിച്ച്
ബോധംകെട്ട പുഴ
കരക്കു കയറി അക്രമം കാണിക്കാന്‍
തുടങ്ങിയപ്പോൾ
അവരെന്താവും പറഞ്ഞിരിക്കുക

പരാഗങ്ങളുടെ ആദ്യ രാവില്‍
കൊടുങ്കാറ്റിനെ
ആരാണ് സഹിക്കുകയെന്നോ
കുന്നിന്‍ മുകളിലെ
പഴയ വീട്ടിലെ മഴക്കാലം
എത്ര മനോഹരമെന്നോ
പുതിയ വീട്
എത്ര ഭയാനകം എന്നോ
ഇതൊന്നും സഹിക്കാതെ നാം
മാമ്പഴക്കാലത്തെ
എങ്ങനെ പ്രസവിക്കുമെന്നോ
ചിലപ്പോള്‍ അവരൊന്നും പറഞ്ഞിരിക്കില്ല
സഹനത്തിന്‍റെ ഭാഷ
മരങ്ങള്‍ക്കും മൗനം തന്നെയാണ്.

No comments:

Post a Comment