നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നിന്റെ അമ്മ പറയുന്നതല്ല
അപ്പൻ പറയുക.
അമ്മ നിന്റെ കൈ മടക്കുകളിലെ
ചെളി കഴുകിയതിന്റെ ഓർമ്മയിൽ
നിന്റെ ശുദ്ധി കൊണ്ടെന്നേ പറയൂ,
അപ്പനോ
നിന്നെ തല്ലിയതിന്റെ മറവിയിൽ
എന്റെ മോനാണവൻ എന്ന് പരവശനാകും.

നിന്റെ മുറ്റത്തെ മരം പറയുന്നതല്ല
കിണർ പറയുക
മരത്തിനേ അറിയൂ വാസ്തവത്തിൽ
മരവിപ്പിന്റെ ഭാഷ,
എല്ലാ ഭാഷയിലുമെന്ന പോലെ
അതിന്റെ വ്യാകരണം
പിൽക്കാലത്ത് ആശാരിമാരുണ്ടാക്കി.

കിണറതിന്റെ മഴക്കാലത്തെ
കവിയലുകളെ ഓർക്കും
കവിഞ്ഞൊഴുകുന്ന ജലത്തെ
പിടിച്ചു വെക്കുന്ന തടങ്ങൾ
തൊടികളോട് നിന്നെ പറ്റി വേറെ ചിലതാണു പറയുക.

നീ എങ്ങനെ കവിയായി എന്നു ചോദിച്ചാൽ
നീ പറയുന്നതല്ല
നിന്റെ കവിത പറയുക,
നീ തൊട്ടിട്ടുള്ള ഓരോ വാക്കും
വേറെ വേറെ കാരണങ്ങൾ നിരത്തും.

എഴുതപ്പെട്ട വാക്കുകളെ
'കൈപ്പട' എന്നു വെറുതേ വിളിക്കുന്നതല്ല
നമുക്കു വേണ്ടി കൊല്ലാനും
ചാവാനും പുറപ്പെട്ട ഭടന്മാരും
ചില നേരത്ത് ഒളിപ്പോരുകാരും അവർ,
പടവെട്ടുന്നുണ്ട് ഓരോ വാക്കും കവിതയിൽ.


(കുഴൂർ വിൽസന്)

No comments:

Post a Comment